യമൻ കല്യാൺ രാഗത്തിൽ ആകാശം കനത്തപ്പോൾ കനകാംബരപ്പൂക്കൾ മഴയായി പെയ്‌തിറങ്ങി. അപ്പോൾ നാരകത്തിൻ്റെ മണംപോലെ ഒരു തോട് കൂടെ നടന്നുപോന്നു. വെയിൽ അരളിയെ ഓർക്കുംപോലെ എൻ്റെ മിഴിമേഘങ്ങളിൽ നിൻ്റെ മഴവില്ല് പടരുകയും രബീന്ദ്രസരോവറിലെ കിളികളൊഴിയാത്ത കളങ്ങളും ഒരു പ്രാണി പോലും കടന്നുവരാത്ത പതിനാലാംനിലയിലെ സുരക്ഷിത ഭവനത്തിന്റെ തോന്നലുകളിലേക്ക് എല്ലാ സുരക്ഷാകവചങ്ങളെയും ഭേദിച്ച് കടന്നുവന്ന ഒരോർമ്മയും ഭൂഖണ്ഡങ്ങളുടെ രേഖകൾ പരസ്‌പരം മാഞ്ഞുപോവുന്ന ഒരു ഭാഷയും മരണശേഷവും വടക്കേ ഇടവഴിയുടെ നാലാമത്തെ കോണിലെ മൂന്നാമത്തെ മരത്തിൻ്റെ കുറുകിയ കൊമ്പൊന്നിൽ പിച്ചകംപോലെ പറ്റിനിന്ന പെണ്ണൊരുവളും പരസ്‌പരം മിണ്ടിത്തുടങ്ങുകയും ചെയ്‌തു. അപ്പോൾ മാത്രമാണ്. എനിക്കു കാൽ നീട്ടിവെക്കാൻ പായ വിരിച്ചിട്ടു തന്ന ഇളവെയിലിനെ കണ്ടത്. കിളികളുടെ പാട്ട് ഒരിക്കലും കണ്ണിയറ്റു പോവാത്തതെന്തുകൊണ്ടെന്ന്, അടച്ചിട്ടിരുന്ന ഒരു ജനൽ തള്ളിത്തുറപ്പിക്കുവാനെന്ന വണ്ണം ഒരു കാറ്റിനെ തുറന്നുവിട്ടുകൊണ്ട് അത് ചെവിയിൽ കുറുകി.
Reader Reviews
Read all