ശിങ്കിടിമുങ്കൻ എന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ അത്ര പ്രശസ്തമായ കൃതിയല്ല. എന്നാൽ ഭക്തിയെ കച്ചവടവത്കരിക്കുകയും എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും അന്ധവിശ്വാസങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന സമൂഹത്തിലെ പ്രവണതകളെ തുറന്നുകാട്ടുന്ന ഈ കഥയ്ക്ക് അന്നും ഇന്നും എന്നും പ്രസക്തിയുണ്ട്.[1]
പ്രവാസിയായ അബ്ദുൾ റസ്സാഖിനും പത്നി ആയിഷാബീവിക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലമായിട്ടും കുട്ടികളുണ്ടായില്ല. വൈദ്യപരിശോധനയിൽ ഇരുവർക്കും കുഴപ്പമൊന്നുമില്ല താനും. അനപത്യതാദുഃഖത്തിന് പരിഹാരം തേടി അവർ മതഭേദമെന്യേ എല്ലാ ആരാധനാലയങ്ങളിലും നിരന്തരം സന്ദർശനവും വഴിപാടുകളും നടത്തിക്കൊണ്ടിരുന്നു. എന്നിട്ടും ആയിഷാബീവി ഗർഭവതിയായില്ല. അങ്ങനെയിരിക്കെയാണ് പുലയനായ കരിയാത്തൻ ഇരുവരെയും സമീപിച്ച് പുലയദൈവമായ ശിങ്കിടിമുങ്കനെ ആരാധിക്കാൻ ഉപദേശിച്ചത്. ഫലം ഉറപ്പാണെന്നും അയാൾ ആണയിട്ടു. കള്ളും പച്ചമീനുമാണ് ശിങ്കിടിമുങ്കന് നിവേദ്യമായി സമർപ്പിക്കേണ്ടത്. റസ്സാഖും ആയിഷയും അതംഗീകരിക്കുകയും കരിയാത്തൻ്റെ കൂടെ ശിങ്കിടിമുങ്കൻ്റെ ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. വഴിപാടുകളെല്ലാം നടത്തി. അത്ഭുതമെന്നോണം ആയിഷാബീവി ഗർഭം ധരിച്ചു. ഇരുവരും ആനന്ദത്തിലാറാടി. ശിങ്കിടിമുങ്കൻ്റെ അത്ഭുതശക്തിയെ വാനോളം വാഴ്ത്തി. അത്ഭുതം പ്രവർത്തിച്ചതിനുള്ള പ്രത്യുപകാരമെന്നോണം കരിയാത്തൻ അബ്ദുൽ റസാഖിനെക്കൊണ്ട് ജീർണാവസ്ഥയിലായിരുന്ന ശിങ്കിടിമുങ്കന്റെ ക്ഷേത്രം പുനരുദ്ധരിപ്പിച്ചു. അങ്ങനെ മാസം തികഞ്ഞ് ആയിഷാബീവി പ്രസവിച്ചു. കുഞ്ഞിന് എന്തു പേരിടണമെന്ന കാര്യത്തിൽ അച്ഛനമ്മമാർക്ക് സംശയമുണ്ടായില്ല. അവർ ആ കുഞ്ഞിന് ഭക്തിപൂർവം ശിങ്കിടിമുങ്കൻ എന്നു പേരിട്ടു. ഒപ്പം കള്ളും മീനും കൊണ്ട് കുഞ്ഞിന് തുലാഭാരം നടത്തുകയും ചെയ്തു. ഇതുകണ്ട് കരിയാത്തൻ്റെ ഉള്ളിൽ കൊതിമൂത്തു. എല്ലാവരും പോയിക്കഴിഞ്ഞ് ആ നേദ്യം മുഴുവൻ കൈക്കലാക്കണമെന്ന് അയാൾ കണക്കുകൂട്ടി. അതു മനസ്സിലുറപ്പിച്ച് എത്തിയപ്പോഴാകട്ടെ മീൻ മുഴുവൻ നാട്ടിലെ നായ്ക്കൾ തിന്നുന്നു. കോപവും നിരാശയും സഹിക്കാനാവാതെ മദ്യപിച്ച് അസഭ്യം പറഞ്ഞ് ശിങ്കിടിമുങ്കനെ ഒരൊറ്റച്ചവിട്ട് ! ശിങ്കിടിമുങ്കൻ 'കറുകുപൊതിനോം' എന്നു മറിഞ്ഞു വീണു. ബഹളം കേട്ടെത്തിയ നാട്ടുകാരോട് സമർപ്പിച്ച നിവേദ്യമെല്ലാം ശിങ്കിടിമുങ്കനിലേക്ക് സ്വയം തിരോധാനം ചെയ്തു എന്ന അത്ഭുതകഥ പറയാനും അയാൾ മടിച്ചില്ല. അവരും അതു വിശ്വസിച്ച് ശിങ്കിടിമുങ്കനെ വാഴ്ത്തി.
എത്ര വിദ്യാഭാസം നേടിയവരാണെങ്കിലും യുക്തിപരമായി ചിന്തിക്കാതെ അന്ധവിശ്വാസങ്ങൾക്കു പിന്നാലെ പായുന്ന മനുഷ്യരെയും അവരെ മുതലെടുക്കുന്ന കച്ചവടക്കണ്ണുള്ള കപടനാട്യക്കാരെയും കണക്കിനു പരിഹസിക്കുന്ന ബഷീർ കൃതിയാണിത്. ഒപ്പം അവസരോചിതമായി പുതിയ പുതിയ കഥകൾ മെനയുകയും അവ ചരിത്രസത്യങ്ങളാണെന്ന് ഊട്ടിയുറപ്പിക്കും വിധം സമർത്ഥിക്കുകയും ചെയ്യുന്ന ആളുകളെയും ഇതിൽ എഴുത്തുകാരൻ വിമർശനവിധേയമാക്കുന്നു.
Reader Reviews
Read all